ബെംഗളുരു: ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വന്‍ സ്വീകരണം നല്‍കി പ്രാദേശിക തീവ്രഹിന്ദു പ്രവര്‍ത്തകര്‍. കേസില്‍ ആറ് വര്‍ഷക്കാലം ജയിലില്‍ കിടന്ന പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവ് എന്നിവര്‍ക്ക് ഒക്ടോബര്‍ ഒമ്പതിനാണ് ബെംഗളുരു സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 11 നാണ് ഇരുവരും പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്.

തുടര്‍ന്ന് വിജയപുരയിലെ സ്വന്തം നാട്ടിലെത്തിയ ഇരുവരെയും തീവ്ര ഹിന്ദു പ്രവര്‍ത്തകര്‍ മാലയിട്ടും ഓറഞ്ച് നിറത്തിലുള്ള ഷാളുകളും അണിഞ്ഞ് മുദ്രാവാക്യം വിളികളോടെ സ്വീകരിക്കുകയായിരുന്നു. ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് മുന്നില്‍ വെച്ചാണ് ഇരുവര്‍ക്കും മാലയിട്ടത്. ശേഷം ഇരുവരും കാലികാ ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തുകയും ചെയ്തു.