ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉണ്ടായേക്കും. രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ തുടങ്ങി. സത്യപ്രതിജ്ഞ ചടങ്ങില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. ഹരിയാനയില്‍ നയാബ് സിംഗ് സൈനി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്നത്. ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ, ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ മറുപടി ലഭിച്ച സാഹചര്യത്തിലാണ്, രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യസഖ്യം.

മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ളവയില്‍ അന്തിമധാരണയിലേക്ക് എത്തിയതായാണ് വിവരം. അഞ്ച് സ്വതന്ത്രരും ഒരു എഎപി എംഎല്‍എയും നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിച്ച് സഖ്യത്തിന്റെ ആകെ സീറ്റ് 55ആയി ഉയര്‍ത്തി. സത്യപ്രതിജ്ഞ ചടങ്ങില്‍ ഇന്ത്യ സഖ്യത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. അതിനിടെ ഹരിയാനയില്‍ വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പഞ്ചകുളയില്‍ നടക്കുന്ന ചടങ്ങില്‍ വിപുലമായ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.