അഗര്‍ത്തല: അഗര്‍ത്തല-ലോക്മാന്യ തിലക് ടെര്‍മിനസ് എക്‌സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. വ്യാഴാഴ്ച അസമിലെ ദിബലോംഗ് സ്റ്റേഷനിലാണ് സംഭവം. ലുംഡിങ് ഡിവിഷനിലെ ലുംഡിങ്-ബര്‍ദര്‍പുര്‍ ഹില്‍ സെക്ഷനില്‍ വൈകീട്ട് നാല് മണിക്കാണ് സംഭവം. അപകടത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പവര്‍കാറും, എഞ്ചിനും ഉള്‍പ്പടെ എട്ട് കോച്ചുകളാണ് പാളം തെറ്റിയതെന്ന് നോര്‍ത്ത്ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ സോണ്‍ സിപിആര്‍ഒ പറഞ്ഞു.

ആക്സിഡന്റ് റിലീഫ് ട്രെയിനും ആക്സിഡന്റ് മെഡിക്കല്‍ ട്രെയിനും സ്ഥലത്തേക്ക് പുറപ്പെട്ടതായാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം. ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ റൂട്ടിലുള്ള ഗതാഗതവും തടസപ്പെട്ടു. ഒക്ടോബര്‍ 11 ന് തമിഴ്‌നാട്ടിലെ കവരപ്പേട്ടയില്‍ സ്റ്റേഷനറി ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനിന്റെ 12 കോച്ചുകള്‍ പാളം തെറ്റിഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം.