ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടു ദിവസത്തിനിടെ അഞ്ച് കുറ്റവാളികളെ പൊലീസ് വെടിവച്ച് പിടികൂടി. ഇരുപത്തഞ്ചിലേറെ മോഷണക്കേസുകളില്‍ പ്രതിയായ കന്യാകുമാരി സ്വദേശി സ്റ്റീഫനെയാണ് ഇന്നലെ ചിദംബരത്ത് കാലിനു വെടിവച്ച് കീഴടക്കിയത്. പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരായതെന്ന് അധികൃതര്‍ പറഞ്ഞു.

തിരുനെല്‍വേലിയില്‍ റിട്ട. എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് തൗഫീഖിനെ ബുധനാഴ്ച പൊലീസ് വെടിവച്ച് വീഴ്ത്തി കീഴടക്കിയിരുന്നു. ഈറോഡില്‍ കുറ്റവാളിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കാലിനു വെടിവച്ച് വീഴ്ത്തിയാണ് ബുധനാഴ്ച പിടികൂടിയത്.