ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി അനുവദിക്കല്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാര്‍വതി എന്നിവര്‍ക്ക് നോട്ടീസയച്ച് കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

ലോകായുക്തയില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറണമെന്ന അപേക്ഷ തള്ളിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സ്‌നേഹമയി കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. ലോകായുക്ത അന്വേഷണം പക്ഷപാതപരമോ ദുരുദ്ദേശ്യത്തോടെയോ അല്ലെന്ന് വ്യക്തമാക്കി ഫെബ്രുവരിയില്‍ കോടതി ഹര്‍ജി തള്ളിയിരുന്നു.

ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടതുപോലെ സിബിഐ അന്വേഷണം എല്ലാ പരാതികള്‍ക്കും പരിഹാരമല്ലെന്നും നിലവിലുള്ള അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്.

മുഡയുടെ ബദല്‍ സ്ഥലങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് കേസ്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് ഏറ്റെടുത്ത ഭൂമിക്ക് പകരമായി മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയില്‍ ലോകായുക്തയില്‍ എബ്രഹാം പരാതി നല്‍കിയിരുന്നു.

സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളിലാണ് പരാതി നല്‍കിയത്. സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ പാര്‍വതി രണ്ടാം പ്രതിയുമാണ്. കേസ് നിലവില്‍ കര്‍ണാടക ലോകായുക്ത പൊലീസിന്റെ അന്വേഷണത്തിലാണ്.

ബെംഗലൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ലോകായുക്തയോട് അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കിയത്. ഇഡിയുടെ ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ബി റിപ്പോര്‍ട്ടില്‍ സിദ്ധരാമയ്യ, ഭാര്യ പാര്‍വതി, ഭാര്യാ സഹോദരന്‍ അടക്കം 13 പേര്‍ക്കെതിരെ തെളിവില്ല എന്നാണ് ലോകായുക്ത വ്യക്തമാക്കിയിരുന്നത്.

കേസില്‍ ഇതിനെ എതിര്‍ത്ത ഇഡി വിശദമായ അന്വേഷണം ആവശ്യമെന്ന് വാദിച്ചു. ലോകായുക്തയുടെ എഫ്‌ഐആറിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസില്‍ ഇഡി അന്വേഷണം നടത്തുന്നത്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയില്‍ ലോകായുക്തയില്‍ എബ്രഹാം പരാതി നല്‍കിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളിലാണ് പരാതി നല്‍കിയത്.