ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി ഡല്‍ഹി ഹൈക്കോടതി. ജൂലൈ 9 വരെയാണ് കാലാവധി നീട്ടിയത്. മുമ്പ് ജൂണ്‍ 6 വരെ റാണയെ തിഹാര്‍ ജയിലിലേക്ക് അയച്ചിരുന്നു. ഈ കാലാവധി ഇന്ന് അവസാനിച്ചതിനെത്തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിങ് വാഴി റാണയെ കോടതിയില്‍ ഹാജരാക്കിയത്. സ്‌പെഷ്യല്‍ എന്‍ഐഎ കോടതി ജഡ്ജ് ചന്ദേര്‍ ജിത് സിങ്ങാണ് കസ്റ്റഡി നീട്ടി ഉത്തരവിട്ടത്.

റാണയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭിഭാഷകന്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാദം കേട്ടത്. ഇതേത്തുടര്‍ന്ന് റാണയുടെ ആരോഗ്യനിലയെപ്പറ്റി ജൂണ്‍ 9-നകം വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്യാല ഹൗസ് കോടതി തിഹാര്‍ ജയില്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു. കുടുംബവുമായി സംസാരിക്കണമെന്നുള്ള റാണയുടെ ആവശ്യവും അന്നു തന്നെ പരിഗണിക്കും.

നേരത്തെ, തന്റെ കുടുംബവുമായി ആശയവിനിമയം നടത്തണമെന്ന റാണയുടെ അപേക്ഷയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എതിര്‍ത്തിരുന്നു. അന്വേഷണം നിലവില്‍ നിര്‍ണായക ഘട്ടത്തിലാണെന്നും അത്തരം ആശയവിനിമയത്തിലൂടെ റാണ തന്ത്രപ്രധാനമായ വിവരങ്ങള്‍ പുറത്ത് കൈമാറാന്‍ സാധ്യതയുണ്ടെന്നും എന്‍ഐഎ വാദിച്ചു.