ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് മാനസികാരോഗ്യ വര്‍ക്ക്‌ഷോപ്പുകള്‍ നിര്‍ദേശിച്ച് ഡിജിസിഎ. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനക്കമ്പനികളിലെ ജീവനക്കാര്‍ക്കാണ് പോസ്റ്റ് ട്രോമാറ്റിക് മാനസികാരോഗ്യ വര്‍ക്ക്‌ഷോപ്പ് നടത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശിച്ചത്. ജൂണ്‍ 12ന് 260 പേരുടെ ജീവന്‍ കവര്‍ന്ന അഹമ്മദാബാദ് വിമാനാപകടം പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂ ജീവനക്കാരുടെയും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചതിനെത്തുടര്‍ന്നാണ് നിര്‍ദേശം.

വിമാനാപകടത്തിനു തൊട്ടുപിന്നാലെ എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ ശരിയായ മാനസികാവസ്ഥയില്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം സമ്മര്‍ദത്തിലായെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ''മാനസികാരോഗ്യ വര്‍ക്ക്‌ഷോപ്പുകളും കൃത്യമായ പിന്തുണയും ജീവനക്കാര്‍ക്ക് ഉറപ്പാക്കാന്‍ ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനയാത്രയോട് അനുബന്ധിച്ച് ക്രൂ അംഗങ്ങള്‍ക്ക് കൗണിസിലിങ് ആവശ്യമായി വരുന്ന സാഹചര്യത്തില്‍ സൈക്കോളജിസ്റ്റിന്റെ ലഭ്യതയും ഉറപ്പാക്കണം. ഇന്‍ഡിഗോ വിമാനക്കമ്പനിയോടും വര്‍ക്ക്‌ഷോപ്പുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്''- വിമാനക്കമ്പനികളുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനം പറത്താന്‍ തയാറല്ലെങ്കില്‍ ജീവനക്കാരെ ജോലിക്ക് വരാന്‍ നിര്‍ബന്ധിക്കരുതെന്നും വിമാനക്കമ്പനികളോട് ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്.