കൊച്ചി: മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അമ്മ ചൂടിലണഞ്ഞ് നിധി. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്ന കുഞ്ഞിനെ ഒടുവില്‍ മാതാപിതാക്കള്‍ക്ക് കൈമാറി. ഇനി ഒരിക്കലും കൈവിടില്ലെന്ന ഉറപ്പോടെ മംഗളേശ്വറും രഞ്ജിതയും തങ്ങളുടെ 'നിധി'യെ നെഞ്ചോടു ചേര്‍ത്തു. കുഞ്ഞിനെ കൈമാറുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) പ്രതിനിധികള്‍ സാക്ഷികളായി.

എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കെ.എസ്. സിനിയുടെ നേതൃത്വത്തിലുള്ള സംഘം ജാര്‍ഖണ്ഡിലെ ലോഹര്‍ദഗായിലെത്തി അവിടുത്തെ ശിശുക്ഷേമ സമിതിക്കാണ് കുഞ്ഞിനെ കൈമാറിയത്. അവിടത്തെ സിഡബ്ല്യുസി അംഗം സുനിതകുമാരിയാണ് 'നിധി'യെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. പൊലീസ് അന്വേഷണം ഉള്‍പ്പെടെയുണ്ടായതിനാല്‍ ഭയത്തോടെയാണു രക്ഷിതാക്കള്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതെങ്കിലും കുഞ്ഞിനെ തിരികെക്കിട്ടിയതോടെ ആശങ്ക സന്തോഷമായി. അച്ഛനമ്മമാര്‍ കുഞ്ഞിനെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജാര്‍ഖണ്ഡ് സിഡബ്ല്യുസി അധികൃതര്‍ തുടരന്വേഷണം നടത്തുമെന്ന് കെ.എസ്. സിനി പറഞ്ഞു.

കോട്ടയത്തെ ഫിഷ്ഫാമില്‍ ജോലി ചെയ്തിരുന്ന മംഗളേശ്വറിനും രഞ്ജിതയ്ക്കും പിറന്ന ആദ്യ കുഞ്ഞായിരുന്നു 'നിധി'. പൂര്‍ണ വളര്‍ച്ചയെത്താതെ പിറന്ന കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് ഇരുവരും ജനുവരി അവസാനം നാട്ടിലേക്കു മടങ്ങി. ഒറ്റയ്ക്കായ കുഞ്ഞിനെക്കുറിച്ചുള്ള 'മലയാള മനോരമ' വാര്‍ത്തയെ തുടര്‍ന്നു സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്തു നിധി എന്നു പേരിട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത നിധി ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ ജാര്‍ഖണ്ഡിലെ ലോഹര്‍ദഗായില്‍ നിന്നു കണ്ടെത്തിയ മാതാപിതാക്കള്‍, നിധിയെ തിരികെവേണമെന്നാവശ്യപ്പെട്ട് എറണാകുളം സിഡബ്ല്യുസിയെ സമീപിച്ചു. എന്നാല്‍, കുഞ്ഞിനെ ജാര്‍ഖണ്ഡ് അധികൃതര്‍ക്കു കൈമാറാനായിരുന്നു സിഡബ്ല്യുസി തീരുമാനം. ജാര്‍ഖണ്ഡ് സിഡബ്ല്യുസി അധികൃതരാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ തീരുമാനം എടുത്തത്.