മുംബൈ: താനെയിലെ ഷഹാപുരിലുള്ള ആര്‍.എസ്.ദമാനിയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ മൂന്ന് അധ്യാപികമാര്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ സ്‌കൂള്‍ വനിതാ പ്രിന്‍സിപ്പലും പ്യൂണും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് അധ്യാപകരെയും അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ശുചിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയത്.

കോടതിയില്‍ ഹാജരാക്കിയ 5 പേരെയും ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സ്‌കൂളിലെത്തിയ പൊലീസ് വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ തേടി. പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ, സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

സ്‌കൂളിലെ ശുചിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ടതിനു പിന്നാലെ 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ ഹാളിലേക്കു വിളിപ്പിച്ചിരുന്നു. തുടര്‍ന്ന്, രക്തത്തുള്ളികളുടെ ചിത്രങ്ങള്‍ പ്രൊജക്ടറില്‍ കാണിച്ച ശേഷം കാരണക്കാരി ആരാണെന്നു ചോദിച്ചു. മറുപടി ലഭിക്കാതിരുന്നതോടെ നിലവില്‍ ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടെന്നായി ചോദ്യം.

തുടര്‍ന്ന്, പെണ്‍കുട്ടികളെ പ്രിന്‍സിപ്പല്‍ ശുചിമുറിയില്‍ എത്തിക്കുകയും വനിതാ പ്യൂണിനെക്കൊണ്ട് അടിവസ്ത്രം ഉള്‍പ്പെടെ പരിശോധിപ്പിക്കുകയുമായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ വിദ്യാര്‍ഥിനികള്‍ വിചിത്ര പരിശോധനയെക്കുറിച്ച് അറിയിച്ചതോടെ പല രക്ഷിതാക്കളും പ്രതിഷേധവുമായി സ്‌കൂളിലെത്തി. വിദ്യാര്‍ഥികളെ സന്മാര്‍ഗപാഠങ്ങള്‍ പഠിപ്പിക്കേണ്ട സ്‌കൂള്‍ അധികൃതര്‍ തന്നെ അവരെ മാനസികമായി തളര്‍ത്തിയെന്ന് ആരോപിച്ച രക്ഷിതാക്കള്‍ പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, പോക്‌സോ എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തത്.