അഹമ്മദബാദ്: ഇവി ബാറ്ററി നിര്‍മ്മാണത്തില്‍ ഇന്ത്യ ലോകത്തിലെ കരുത്തനായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ മാരുതി സൂസൂക്കി ഇവി പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. നൂറിലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇവി ബാറ്ററി കയറ്റുമതി ചെയ്യും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായെന്നും മോദി വ്യക്തമാക്കി. കൂടുതല്‍ വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ-വിറ്റാര പ്രധാനമന്ത്രി ലോഞ്ച് ചെയ്തു. ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെയ്ചി ഓനോ എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വികസിത വിപണികള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ബാറ്ററി ഇലക്ട്രിക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുമെന്നും ഈ നാഴികക്കല്ലോടെ ഇന്ത്യ ഇപ്പോള്‍ സുസുക്കിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ആഗോള നിര്‍മ്മാണ കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇവി സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാന്‍ അടക്കം നൂറോളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മാരുതി സുസുക്കിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (BEV) ആണ് ഇവിറ്റാര. 6 സിംഗിള്‍-ടോണ്‍, 4 ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകള്‍ അടക്കം പത്തോളം എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാവും ഇവി വിപണിയില്‍ എത്തുക.