തിരുവനന്തപുരം: രാത്രിയാത്രകളിലെ 'ശല്യങ്ങള്‍' ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇനി രാത്രി പത്തിന് ശേഷം ട്രെയിനുള്ളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനും ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതിനും കര്‍ശന വിലക്ക് ഉണ്ടാകും. പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ റെയില്‍വേ മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. 1984-ലെ റെയില്‍വേ നിയമം സെക്ഷന്‍ 145 അനുസരിച്ച് ശബ്ദമുണ്ടാക്കി സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കുറ്റകരമാണ്.

സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ റീല്‍സ് കണ്ടാലോ ഫോണില്‍ സംസാരിച്ചാലോ പ്രശ്‌നമാകും. പിടിക്കപ്പെട്ടാല്‍ പിഴത്തുകയും അടയ്ക്കണം. ഓരോ യാത്രക്കാരനും രാത്രി ഉറങ്ങാനും വിശ്രമിക്കാനും പൂര്‍ണ അവസരവും അവകാശവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന് റെയില്‍വേ പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയാണ് പതിവ്. അവഗണിച്ചാല്‍ 500 മുതല്‍ 1,000 രൂപ വരെ പിഴ ചുമത്തും. രാത്രി പത്തിന് ശേഷം ഹെഡ് ഫോണുകള്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണുകളില്‍ ഉച്ചത്തില്‍ സംസാരിക്കാനോ പാട്ട് കേള്‍ക്കാനോ പറ്റില്ല.

രാത്രി ആവശ്യത്തിനുള്ള ഡിം ലൈറ്റ് ഒഴികെയുള്ള കോച്ചുകളിലെ മറ്റ് എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. നിയമം ലംഘിച്ചാല്‍ ഒരു വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.