ബംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയില്‍ നിന്നും എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു.

കവര്‍ച്ചയ്ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ബാങ്ക് കൊള്ളയടിച്ച ശേഷം ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്. സോലാപൂരില്‍ കാറും സ്വര്‍ണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാര്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.