റാഞ്ചി: ജാര്‍ഘണ്ഡിനെ വര്‍ഷങ്ങളോളം വിറപ്പിച്ച, പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാനേതാവിനെ എന്‍കൗണ്ടര്‍ ചെയ്തു വധിച്ചു. ജാര്‍ഘണ്ഡ് പൊലീസിന്റെ തലവേദനയായിരുന്ന ഉത്തം യാദവിനെയാണ് രഹസ്യ താവളത്തിലെത്തിയ പൊലീസ് സംഘം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച രഹസ്യവിവരത്തേത്തുടര്‍ന്ന് ഉത്തമിനെ പിടിക്കാനെത്തിയ പൊലീസിന് നേരെ ഉത്തം വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ച് വെടിയുതിര്‍ത്ത പൊലീസ് ഉത്തമിനെ വധിച്ചു.

കൊലപാതകം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഉത്തം. 2022ലാണ് ഉത്തം ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. പൊലീസുകാരനെ ഭീഷണിപ്പെടുത്തി ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യെന്ന് പറഞ്ഞ് ഉത്തം തന്നെയെടുത്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിരുന്നു. തോക്കും മറ്റ് ആയുധങ്ങളും ഉപയോഗിക്കുന്നതില്‍ അഗ്രഗണ്യനായ ഉത്തം പൊലീസിനെ ആക്രമിച്ച് കടന്നുകളയുയായിരുന്നു പതിവ്.

ഈ വര്‍ഷം ജൂണില്‍ ഉത്തം ഒരു ജ്വല്ലറി കൊള്ളയടിച്ചിരുന്നു. തുടര്‍ന്ന് ജ്വല്ലറി മോഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പൊലീസിനെയും ജ്വല്ലറി മുതലാളിയെയും ഭീഷണിപ്പെടുത്തുന്ന രീതിയിലും ഉത്തം വിഡിയോ എടുത്തിരുന്നു. ഉത്തമിന്റെ ഗാങും കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമായിരുന്നു. ഈയടുത്ത് ഉത്തമിന്റെ ഗാങ്ങിലെ ഒരാളെ പൊലീസ് പിടിച്ചിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങളും രേഖയില്ലാത്ത പണവും പൊലീസ് പിടിച്ചെടുത്തിരുന്നു. പൊലീസിന് നേരെ വെടിയുതിര്‍ത്ത ഉത്തമിനെ പൊലീസ് വെടിവച്ച് വീഴ്ത്തുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന ഉത്തമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉത്തം മരണത്തിന് കീഴടങ്ങുകയായിരുന്നു.