ലക്‌നൗ: ഉത്ര വധക്കേസിനു സമാനമായി കാണ്‍പുരില്‍ ഭാര്യയെ പാമ്പിനെ കൊണ്ട് കൊല്ലാന്‍ ശ്രമിച്ചു ഭര്‍ത്താവ്. യുവതിയെ ഭര്‍ത്താവ് ഷാനവാസ് മുറിയില്‍ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിടുകയായിരുന്നു. സ്ത്രീധന പീഡനത്തെ ചൊല്ലി നടന്ന തര്‍ക്കത്തിനൊടുവിലാണ് സംഭവം.പാമ്പു കടിയേറ്റ രേഷ്മയുടെ ആരോഗ്യനില ഗുരുതരമാണ്. ഷാനവാസ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തെങ്കിലും ഭര്‍തൃവീട്ടുകാര്‍ പുറത്തിരുന്ന് ചിരിക്കുകയായിരുന്നു. പിന്നീട് രേഷ്മ സഹോദരിയെ ഫോണില്‍ വിളിച്ചു കാര്യം അറിയിക്കുകയായിരുന്നു. സഹോദരി എത്തിയപ്പോള്‍ അവശനിലയിലായിരുന്നു രേഷ്മ. 2021ലായിരുന്നു ഷാനവാസിന്റെയും രേഷ്മയുടെയും വിവാഹം. വിവാഹത്തിനു ശേഷം ഒന്നര ലക്ഷം രൂപ ഷാനവാസിന്റെ കുടുംബത്തിനു നല്‍കിയിരുന്നു. അഞ്ചു ലക്ഷം വേണമെന്നായിരുന്നു ആവശ്യം.