ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ വന്‍നാശംവിതച്ച മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഇവരെക്കുറിച്ച് ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി.

നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകള്‍ മറികടന്നാണ് പ്രഖ്യാപനം. കാണാതാകുന്നവരെ ഏഴ് വര്‍ഷം കഴിഞ്ഞു മാത്രമേ സാധാരണ മരിച്ചതായി പ്രഖ്യാപിക്കാറുളളു. എന്നാല്‍, ഏഴു വര്‍ഷത്തെ കാത്തിരിപ്പ് ഒഴിവാക്കി മരണ രജിസ്ട്രേഷന്‍ നടത്താന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കുകയായിരുന്നു.

ഇതോടെ ധരാളിയിലെ പ്രളയത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കാന്‍ അര്‍ഹരാവും.