ഹൈദരാബാദ്: കുടുംബ വഴക്കില്‍ മനംമടുത്ത് ഒന്നരവയസ്സുള്ള കുഞ്ഞുമായി ദമ്പതിമാര്‍ ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ കഡപ്പ സ്വദേശികളായ ശ്രീരാമുലു (35), ഭാര്യ സിരിഷ (30) ഇവരുടെ മകന്‍ റിത്വിക് എന്നിവരാണ് മരിച്ചത്. കഡപ്പ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം. ദമ്പതിമാര്‍ വീട്ടില്‍നിന്നിറങ്ങിയതിന് പിന്നാലെ ശ്രീരാമുലുവിന്റെ മുത്തശ്ശി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതായും പോലീസ് പറഞ്ഞു.

രാത്രി കഡപ്പ റെയില്‍വേ സ്റ്റേഷനിലെത്തിയ ദമ്പതിമാര്‍ ഗുഡ്സ് ട്രെയിനിന് മുന്നില്‍ച്ചാടിയാണ് ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ ദമ്പതിമാര്‍ കുഞ്ഞിനെയും എടുത്ത് പാളത്തില്‍ ഇറങ്ങിനില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രെയിനിടിച്ച് മൂവരുടെയും മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി റിംസ് ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച വൈകുന്നേരം ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നാണ് വിവരം. ഇവര്‍ തമ്മിലുള്ള തര്‍ക്കം നീണ്ടുപോയതോടെ ഇതില്‍ മുത്തശ്ശിയും ഇടപെട്ടു. ഇരുവരോടും സംസാരം നിര്‍ത്താന്‍ മുത്തശി ആവശ്യപ്പെട്ടു. എന്നാല്‍ കുപിതരായ ദമ്പതികള്‍ ഏക മകനെയും എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു.

നേരെ കടപ്പ റെയില്‍വെ സ്റ്റേഷന് സമീപം പോയ ദമ്പതികള്‍ കുഞ്ഞുമായി റെയില്‍വെ പാളത്തില്‍ കയറി നിന്നുവെന്നും ഇതുവഴി വന്ന ചരക്ക് ട്രെയിന്‍ ഇടിച്ച് മരിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വീട്ടിലുണ്ടായ വഴക്കിന് പിന്നാലെയാണ് ദമ്പതിമാര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ദമ്പതിമാര്‍ കുഞ്ഞുമായി ഇറങ്ങിയതിന് പിന്നാലെ മുത്തശ്ശിക്ക് ഹൃദയാഘാതമുണ്ടായെന്നും തുടര്‍ന്ന് ഇവര്‍ മരിച്ചെന്നുമാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.