ഡെറാഡൂണ്‍: മദ്യ ലഹരിയില്‍ മൂന്ന് മാസം പ്രായുമുള്ള സ്വന്തം കുഞ്ഞിനെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന് യുവാവ്. മദ്യത്തിന്റെ കെട്ട് വിട്ടപ്പോള്‍ കുറ്റബോധത്താല്‍ യുവാവും ആത്മഹത്യ ചെയ്തു. നേപ്പാള്‍ സ്വദേശിയായ ലളിത് (30) ആണ് മദ്യ ലഹരിയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭാര്യയുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയുടെ മടിയിലിരുന്ന കുഞ്ഞിനെയും എടുത്ത് ഓടിയ ഇയാള്‍ കുഞ്ഞിനെ ഒരു കൊക്കയിലേക്ക് വലിച്ചെറിയുകയായിരുന്നു.

ചൊവ്വാഴ്ച്ചയാണ് സംഭവം. ലളിതും ഭാര്യ കമലയും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു. ലളിത് മദ്യത്തിന് അടിമയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം ഭാര്യ കമലയുമായി വഴക്കുണ്ടാക്കിയ ശേഷം തന്റെ 3 മാസം പ്രായമായ കുഞ്ഞിനെയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു കമല. എന്നാല്‍ അമ്മയുടെ മടിയില്‍ നിന്ന് കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്ത് ലളിത് ഓടുകയായിരുന്നു.

ഇതിന് ശേഷം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട്, കുഞ്ഞിനായി ഒരുപാട് നേരം തെരച്ചില്‍ നടത്തി. എന്നാല്‍ ഫലമുണ്ടായില്ല. ഇതിനെത്തുടര്‍ന്നുണ്ടായ നിരാശയില്‍ ബോധം തെളിഞ്ഞതോടെ ലളിത് കൊക്കയിലേക്ക് ചാടി. നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരണമടയുകയായിരുന്നു.