ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, സൈബര്‍ തട്ടിപ്പ് കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയേക്കാമെന്ന് സുപ്രീം കോടതി. ഇത്തരം വിഷയം കൃത്യമായി വീക്ഷിക്കും. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇതുവരെയുള്ള കേസുകളുടെ വിശദ വിവരങ്ങള്‍ നല്‍കണമെന്നും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു.

സൈബര്‍ തട്ടിപ്പ് കേസുകളില്‍ ഒരു കേന്ദ്രീകൃത അന്വേഷണ ഏജന്‍സിയുടെ ഇടപെടല്‍ ആവശ്യമാണെന്നാണ് ജസ്റ്റിസ് സൂര്യ കാന്ത്, ജോയ് മല്യ ബഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചത്. എന്നാല്‍ വിഷയത്തില്‍ സംസ്ഥാനങ്ങളുടെ വാദം കേള്‍ക്കാതെ ഒരു നിര്‍ദേശവും പുറത്തിറക്കില്ലെന്നും കോടതി വ്യക്തമാക്കി.

സൈബര്‍ തട്ടിപ്പ് സംബന്ധിച്ച ചില കേസുകള്‍ നിലവില്‍ സി.ബി.ഐ കൈകാര്യം ചെയ്യുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ബെഞ്ചിനെ അറിയിച്ചു. ദേശീയ തലത്തില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും സ്രോതസ്സും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുണ്ടോ എന്ന് ബെഞ്ച് ആരാഞ്ഞു. മുമ്പ് സാമ്പത്തിക തട്ടിപ്പുകള്‍ സി.ബി.ഐ അന്വേഷിക്കുന്ന സമയത്ത് കേസുകളുടെ ബാഹുല്യം ഏജന്‍സിയെ പ്രതിസന്ധിയിലാക്കിയത് കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഡിജിറ്റല്‍ കുറ്റ കൃത്യങ്ങളുടെ എണ്ണം 2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഇരട്ടി ആയതായി മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ 39, 925 ഡിജിറ്റല്‍ തട്ടിപ്പ് കേസുകളില്‍ നിന്നായി 91.14 കോടി രൂപയാണ് നഷ്ടമായത്. 2024 ആയപ്പോഴേക്ക് 1,23,672 കേസുകളില്‍ നിന്നായി 19,35.51 കോടി രൂപ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. 2025ലെ ആദ്യ രണ്ടു മാസങ്ങളില്‍ മാത്രം 17,728 സൈബര്‍ തട്ടിപ്പ് കേസുകളും 210.21 കോടി രൂപ സാമ്പത്തിക നഷ്ടവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.