അഹമ്മദാബാദ്: ഭാര്യയുടെ തെരുവുനായ സ്‌നേഹം മൂലം വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. ഭാര്യ തെരുവു നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതോടെയാണ ഭര്‍ത്തവ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഹമ്മദാബാദ് സ്വദേശിയായ 41 കാരനാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

തെരുവുനായ്ക്കള്‍ വിവാഹ ബന്ധത്തിന് വിലങ്ങുതടിയായെന്ന് ചൂണ്ടിക്കാണിച്ചാണ് യുവാവ് കോടതിയെ സമീപിച്ചത്. തെരുവ് നായ്ക്കളോടുളള ഭാര്യയുടെ സ്‌നേഹം കാരണം തനിക്ക് അവഹേളനം സംഭവിച്ചെന്നും ഇത് സമ്മര്‍ദത്തിലേക്കും പിന്നീട് ഉദ്ദാരണക്കുറവിലേക്കും വഴിതെളിച്ചെന്നും വിവാഹമോചന ഹര്‍ജിയില്‍ ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. അഹമ്മദാബാദ് കുടുംബക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയെ സീമീപിച്ചത്.

വിവാഹബന്ധം വീണ്ടെടുക്കാനാകാത്തവിധം തകര്‍ന്നുവെന്നും 15 ലക്ഷം രൂപ ജീവനാംശം നല്‍കാമെന്നും കാണിച്ച് ഭര്‍ത്താവ് അപ്പീല്‍ നല്‍കുകയായിരുന്നു. 2006ലാണ് ദമ്പതികള്‍ വിവാഹിതരായത്. ഭാര്യ ഒരു തെരുവു നായയെ അവരുടെ ഫ്‌ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. പിന്നീട് കൂടുതല്‍ തെരുവു നായകളെ ഭാര്യ ഫ്‌ലാറ്റിലേക്ക് കൊണ്ടുവന്നു. പിന്നാലെ പാചകം ചെയ്യാനും നായ്ക്കളെ വൃത്തിയാക്കാനും അവയെ പരിപാലിക്കാനും ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു.

കിടക്കയില്‍ ഉറങ്ങുന്നതിനിടെ ഒരു നായ തന്നെ കടിച്ചുവെന്നും നായ്ക്കള്‍ കാരണം അയല്‍ക്കാര്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞുവെന്നും ഭര്‍ത്താവ് പറയുന്നു. സമ്മര്‍ദ്ദം പിന്നീട് ഉദ്ധാരണക്കുറവിന് കാരണമായെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. ഭാര്യ തന്നെ ഉപദ്രവിക്കുന്നത് തുടര്‍ന്നതോടെ 2017ല്‍ അഹമ്മദാബാദ് കുടുംബ കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തു. 2024 ഫെബ്രുവരിയില്‍ കുടുംബ കോടതി ഹര്‍ജി തള്ളിക്കളഞ്ഞു. ഇതോടെയാണ് യുവാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.