ബംഗളൂരു: സ്‌കാനിങ്ങിന് എത്തിയ യുവതിയോട് റേഡിയോളജിസ്റ്റ് മോശമായി പെരുമാറിയെന്ന് പരാതി. ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്വകാര്യ സ്‌കാന്‍ സെന്ററില്‍ ജോലി ചെയ്യുന്ന റേഡിയോളജിസ്റ്റാണ് സ്‌കാനിങ്ങിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചോദ്യം ചെയ്തപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ആനേക്കലിലെ വിധാത സ്‌കൂള്‍ റോഡിലുള്ള പ്ലാസ്മ മെഡിനോസ്റ്റിക്‌സ് സ്‌കാനിങ് സെന്ററിലാണ് സംഭവം.

കഠിനമായ വയറുവേദനയെത്തുടര്‍ന്ന് സ്‌കാനിങ്ങിന് എത്തിയതായിരുന്നു സ്ത്രീ, റേഡിയോളജിസ്റ്റ് ഡോ. ജയകുമാര്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അശ്ലീലമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും സ്ത്രീ ആരോപിച്ചു. അടുത്ത ദിവസം സെന്ററിലെത്തിയ സ്ത്രീ ആരോപിക്കപ്പെടുന്ന ഡോക്ടറുടെ പരിശോധന രീതി രഹസ്യമായി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഭര്‍ത്താവ് ദൃശ്യങ്ങള്‍ കാണുകയും റേഡിയോളജിസ്റ്റിനെ ചോദ്യംചെയ്തപ്പോള്‍, പ്രതി പ്രാദേശിക ഗുണ്ടകളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ഭാരതീയ ന്യായ സംഹിത 64 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ബംഗളൂരു റൂറല്‍ പൊലീസ് മേധാവി സി.കെ. ബാബ പറഞ്ഞു. ഡോക്ടര്‍ ഒളിവിലാണ്, അദ്ദേഹത്തെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ രണ്ട് ടീമുകള്‍ രൂപവത്കരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.