ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടാകുമെന്ന് പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. പിസിസി അധ്യക്ഷനായി ആറു വര്‍ഷം പൂര്‍ത്തിയാകുന്ന 2026 മാര്‍ച്ചില്‍ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 2023ല്‍ ഉപമുഖ്യമന്ത്രി ആയപ്പോള്‍ തന്നെ പിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ശിവകുമാര്‍ വ്യക്തമാക്കി.

സിദ്ധരാമയ്യക്ക് പകരം ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. അതിനിടെ വിവിധ സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഇതുവരെ 16 ബഡ്ജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും 2026ലും താന്‍ ബഡ്ജറ്റ് അവതരിപ്പിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ 17-ാം ബജറ്റ് ആയിരിക്കും ഇത്.

താന്‍ എത്രകാലം പിസിസി അധ്യക്ഷനായി തുടരുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. താന്‍ പിസിസി അധ്യക്ഷനായിരിക്കുന്ന കാലയളവില്‍ കര്‍ണാടകയില്‍ 100 കോണ്‍ഗ്രസ് ഓഫീസുകള്‍ നിര്‍മിക്കുക എന്നതാന്‍ തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കുറച്ചുകാലം കൂടി പിസിസി അധ്യക്ഷനായി തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ജോലികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ് എന്നും ശിവകുമാര്‍ പറഞ്ഞു.