റായ്പുര്‍: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്ത നാട്ടുകര്‍ക്ക് നേരെ യുവതികളുടെ ആസിഡ് ആക്രമണം. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ സിദ്ധാര്‍ഥ് നഗറിലാണ് സംഭവം. യുവതികളുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ യുവതികള്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് പതിവായി ക്ഷണിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇതറിഞ്ഞ നാട്ടുകാര്‍ ഇക്കാര്യം ചോദ്യം ചെയ്യാനായി തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന വീടിനു മുന്നിലെത്തി. അപരിചിതരെ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്നും പറഞ്ഞു. വാക്കേറ്റം രൂക്ഷമായതോടെ വീടിനുള്ളിലേക്ക് ഓടിപ്പോയ യുവതികള്‍ ബ്ലേഡും ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് കരുതുന്ന ടോയ്ലെറ്റ് ക്ലീനറുമായി മടങ്ങിവന്ന് പുറത്തുനിന്നവരെ ആക്രമിക്കുകയായിരുന്നു. ആസിഡ് മുഖത്തും കണ്ണിലും വീണാണ് അധികം പേര്‍ക്കും പൊള്ളലേറ്റത്. ഇതുകൂടാതെ നാട്ടുകാര്‍ക്കുനേരെ യുവതികള്‍ കല്ലെറിയുകയും ചെയ്തു.

പ്രതികളെ ദുര്‍ഗ് സിറ്റി കോട്ട്വാലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു യുവതികളാണ് നാട്ടുകാരെ ആക്രമിച്ചത്. ഇതില്‍ രണ്ടുപേര്‍ വിദ്യാര്‍ഥികളും മറ്റു രണ്ടുപേര്‍ ജോലി ചെയ്യുന്നവരുമാണെന്ന് ഭിലായ് സിഎസ്പി സത്യപ്രകാശ് തിവാരി പറഞ്ഞു.