മൈസൂരു: വ്യവസായിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. മൈസുരുവിലെ വിജയനഗരയിലെ ലോകേഷ് എന്ന വ്യവസായിയെയാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘം വ്യവസായിയുടെ ഭാര്യയെ വിളിച്ച് പണം ആവശ്യപ്പെടുക ആയിരുന്നു. പോലീസില്‍ അറിയിക്കരുതെന്നു നിര്‍ദേശം നല്‍കിയെങ്കിലും പരിഭ്രാന്തയായ ഭാര്യ ഉടന്‍തന്നെ പോലീസിനെ അറിയിച്ചതോടെയാണ് നാലംഗ സംഘം പിടിയിലായത്.

ലോകേഷിന്റെ സുഹൃത്ത് കൂടിയായ മാണ്ഡ്യ സ്വദേശി സന്തോഷ് ഉള്‍പ്പെടെ നാല് പേരാണ് കിഡ്‌നാപ്പിന് പിന്നില്‍. കഴിഞ്ഞ ദിവസം വൈകിട്ട് മൈസൂരു ഹെറിറ്റേജ് ക്ലബ്ബില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ലോകേഷിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ലോകേഷ് സഞ്ചരിച്ച കാര്‍ പിന്നാലെയെത്തിയ കിഡ്‌നാപ്പിംഗ് സംഘം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം കണ്ണില്‍ മുളകുപൊടി വിതറി. വിജയനഗരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ലോകേഷിനെപൂട്ടിയിട്ടു. തുടര്‍ന്ന് ഭാര്യ നയനയെ വിളിച്ച് 30 ലക്ഷം രൂപ ആവശ്യപ്പെട്ടു.

ഭയന്നു പോയ നയന വിവരം ഉടന്‍ തന്നെ പോലിസില്‍ അറിയിക്കുക ആയിരുന്നു. സമയം പാഴാക്കാതെ വിജയനഗര പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ലോകേഷിന്റെ വാഹനം ആദ്യം കണ്ടെത്തി. തുടന്ന് ലോകേഷിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചായി അന്വേഷണം. കഴിഞ്ഞ നാല് മാസം മുന്‍പ് ലോകേഷുമായി പരിചയപ്പെട്ട സന്തോഷ് എന്നയാളാണ് കിഡ്‌നാപ്പിംഗിന് പിന്നിലെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രതികളെ പിന്തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് കച്ചവടവും സാമ്പത്തിക ഇടപാടുമുള്ള ലോകേഷിന്റെ പക്കല്‍ വന്‍തോതില്‍ പണമുണ്ടെന്നുള്ള ധാരണയിലാണ് സന്തോഷ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ലോകേഷിനെ ആശുപത്രിയിലേക്ക് മാറ്റി.