ഇസ്ലാമാബാദ്: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാക്കിസ്ഥാന്‍. ജനുവരി 24 പുലര്‍ച്ചെ വരെയാണ് വിലക്ക് നീട്ടിയത്. പാക്കിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് വിലക്ക് നീട്ടിക്കൊണ്ട് പുതിയ നോട്ടാം (നോട്ടീസ് ടു എയര്‍മെന്‍) പുറപ്പെടുവിച്ചത്. ഇന്ത്യയുടെ യാത്രാ, സൈനിക വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമായിരിക്കും.

ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് പുറമെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇന്ത്യന്‍ എയര്‍ലൈനുകളുടെ മറ്റു രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.

ഇന്ത്യയും സമാനമായ രീതിയില്‍ പാക് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയേക്കും എന്നാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ- പാക് ബന്ധം വിഷളായത്. ഏപ്രില്‍ 24ന് പാക്കിസ്ഥാന്‍ ആണ് ആദ്യം വ്യോമാതിര്‍ത്തി അടച്ചത്. ഒരു മാസത്തേക്കായിരുന്നു വിലക്ക്. ഏപ്രില്‍ 30ന് ഇന്ത്യയും തിരിച്ചു വിലക്കേര്‍പ്പെടുത്തി. അതിന് ശേഷം ഇരുരാജ്യങ്ങളും പ്രതിമാസ അടിസ്ഥാനത്തില്‍ വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍ നീട്ടുകയായിരുന്നു.