ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായി ആയി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനാധിപത്യത്തിനും ബി.ജെ.പിക്കും ഒരുപോലെ ഭീഷണിയാണെന്നും വിരമിക്കാന്‍ ആവശ്യപ്പെടണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി. അദ്ദേഹത്തെ മാര്‍ഗദര്‍ശന്‍ മണ്ഡലത്തില്‍ താമസിപ്പിക്കണോ എന്ന് ആര്‍.എസ്.എസും ബി.ജെ.പി ജനറല്‍ ബോഡിയും തീരുമാനിക്കണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

മോദിയുടെയും ബി.ജെ.പി സര്‍ക്കാറിന്റെയും നിശിത വിമര്‍ശകനാണ് ബി.ജെ.പി നേതാവായ സുബ്രഹ്‌മണ്യന്‍ സ്വാമി. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അദ്ദേഹം പലപ്പോഴും കേന്ദ്രസര്‍ക്കാറിനും മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ തന്റെ എക്‌സ് അക്കൗണ്ടിലൂടെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. ഡല്‍ഹി ഐ.ഐ.ടി പ്രഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അടുത്തിടെ മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെയും സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്തുവന്നിരുന്നു. മോദിക്ക് മാക്രോ ഇക്കണോമിക്‌സിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരിഹാസം. അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നയരൂപീകരണത്തില്‍ നിര്‍ദേശം നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല ബ്യൂറാക്രാറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനുള്ള സാമ്പത്തിക ശാസ്ത്ര വിവരവും മോദിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ബൈഡന്‍ ഭരണകൂടം

മോദിക്ക് 21ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിന് എതിരെയും രംഗത്തുവന്നിരുന്നു. ആ തുക കൊണ്ട് മോദി എന്താണ് ചെയ്തത് എന്ന് പൊതുജനങ്ങളോട് പറയണം എന്നായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആവശ്യം.