ഭോപാല്‍: മധ്യപ്രദേശില്‍ പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹം സാധിക്കാന്‍ ഒപ്പം നിന്നെങ്കിലും യുവതിക്ക് ജോലി കിട്ടിയതോടെ പുരോഹിതനു ലഭിച്ചത് വിവാഹമോചനത്തിനുള്ള നോട്ടിസ്. ഭര്‍ത്താവിന്റെ ജീവിതശൈലിയോടു പൊരുത്തപ്പെടാനാകാതെയാണ് യുവതി ഭോപാല്‍ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനത്തിലും പെരുമാറ്റത്തിലും താന്‍ അസ്വസ്ഥയാണെന്നാണ് സബ് ഇന്‍സ്‌പെക്ടറായ യുവതിയുടെ പരാതി.

പൊലീസ് യൂണിഫോം അണിയണമെന്ന ഭാര്യയുടെ ആഗ്രഹത്തിനൊപ്പം നിന്ന പുരോഹിതന്‍ പരീക്ഷയിലടക്കമുള്ള തയാറെടുപ്പുകള്‍ക്ക് പിന്തുണ നല്‍കി. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചയുടന്‍ യുവതി ഭര്‍ത്താവിനോടു പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കാനും വസ്ത്രധാരണം മാറ്റാനും ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ തയാറാകാതിരുന്നതോടെ ഡിവോഴ്‌സ് നോട്ടിസ് അയക്കുകയായിരുന്നു. നിലവില്‍ കേസ് കോടതിയുടെ പരിഗണനയിലാണ്. കൗണ്‍സലിങ് നല്‍കിയിട്ടും ദമ്പതികള്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.