ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. കത്വ ജില്ലയിലെ ബില്ലാവര്‍ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു.

മേഖലയില്‍ കൂടുതല്‍ സൈന്യമെത്തി ഭീകരര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് സൈന്യത്തിന് നേരെ വെടിയുതിര്‍ത്തത്. ഭീകരരെന്ന് സംശയിക്കുന്നവര്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഏതാനും വെടിയുതിര്‍ത്തതായും സൈന്യം തിരിച്ചടിച്ചതായും സേന വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ആണ് വെടിവെപ്പ് നടത്തിയത് എന്നാണ് സൈന്യം സൂചിപ്പിക്കുന്നത്. ഈ ഭീകരര്‍ക്കായി മേഖലയില്‍ സൈന്യം ശക്തമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ നീക്കത്തെ തുടര്‍ന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് സൈന്യം അറിയിച്ചു.

തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സുരക്ഷാ സേന തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്. കത്വ ജില്ലയില്‍ തീവ്രവാദികളെ കണ്ടെത്തുന്നതിനായി നേരത്തെ നടത്തിയ തിരച്ചിലിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഓപ്പറേഷന്‍ ആരംഭിച്ചിരിക്കുന്നത്.