ഗുര്‍ഗാവോണ്‍: ഹയാത്പൂര്‍ ഗ്രാമത്തില്‍ ഒരു ഡെലിവറി ഏജന്റിനെ വണ്ടിയിടിച്ചു കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച 41കാരനായ സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടറെ കൊലപാതകശ്രമം ചുമത്തി അറസ്റ്റ് ചെയ്തു. റെവാരി ജില്ലയിലെ ചാന്ദ്പൂര്‍ കി ഡാനി നിവാസിയായ ടിങ്കുവിനെ (43)യാണ് ഇയാള്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. സ്വിഗ്ഗി ഡെലിവറി റൈഡറുടെ ദേഹത്തേക്ക് തന്റെ എസ്.യു.വി നിരവധി തവണ ഇടിച്ചുകയറ്റിയ ബി.എ.എം.എസ് ഡോക്ടര്‍ നവീന്‍ ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10.30 ഓടെ ഹയാത്പൂരിലെ ഒരു സ്വിഗ്ഗി വെയര്‍ഹൗസിന് സമീപമാണ് സംഭവം. ടിങ്കു തന്റെ മോട്ടോര്‍ സൈക്കിളുമായി വെയര്‍ഹൗസിന് പുറത്ത് നില്‍ക്കുമ്പോള്‍ സൈറണ്‍ ഘടിപ്പിച്ച കറുത്ത സ്‌കോര്‍പിയോ നവീന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഹയാത്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന നവീന്‍ ദൗലത്താബാദിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ട്വിങ്കു ഭഗത് സിങ് കോളനിയിലെ തന്റെ വസതിക്ക് സമീപമുള്ള ഇടുങ്ങിയ പാതയില്‍ തന്റെ മോട്ടോര്‍ സൈക്കിള്‍ ഇടയ്ക്കിടെ പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നുവെന്നും ഇത് തന്റെ വാഹനം പുറത്തെടുക്കുമ്പോള്‍ അസൗകര്യമുണ്ടാക്കിയിരുന്നതായും നവീന്‍ പൊലീസിനോട് പറഞ്ഞു. അത് മനസില്‍ വെച്ചാണ് ഇയാള്‍ ആക്രമണത്തിന് തുനിഞ്ഞത്.

സംഭവങ്ങളെല്ലാം പ്രദേശത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സ്‌കോര്‍പിയോ സൈറണ്‍ മുഴക്കി സ്ഥലത്തെത്തി ട്വിങ്കുവിന്റെ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇടിയുടെ ആഘാതത്തില്‍ ട്വിങ്കു റോഡിലേക്ക് തെറിച്ചുവീണും. മറ്റുചില ഡെലിവറി ഏജന്റുകള്‍ ദൂരെ നിന്ന് സംഭവം മൊബൈല്‍ ഫോണുകളില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം. നവീന്‍ അമിത വേഗതയില്‍ വാഹനമോടിക്കുന്നതും ട്വിങ്കുവിനെ ഇടിക്കുന്നതും പിന്നീട് വാഹനം പിന്നോട്ട് നീക്കുന്നതും തുടര്‍ന്ന് മുന്നോട്ട് നീങ്ങി വീണ്ടും ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഡെലിവറി ഏജന്റിനെ മൂന്ന് നാല് തവണ ഇടിച്ചു വീഴ്ത്തി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയാണ് ഇയാള്‍.

നവീന്‍ തന്റെ വാഹനം അമിത വേഗത്തില്‍ ഓടിക്കുകയും ട്വിങ്കുവിന്റെ മോട്ടോര്‍ ബൈക്കില്‍ ഇടിക്കുകയും വണ്ടിക്ക് കൂടുതല്‍ കേടുപാടുകള്‍വരുത്താനായി ശ്രമിക്കുന്നതും മറ്റൊരു സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. ട്വിങ്കുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നവീനെതിരെ പൊലീസ് കേസെടുത്തത്. നവീന്റെ വീട്ടില്‍ നിന്ന് പൊലീസ് എസ്.യു.വി പിടിച്ചെടുക്കുകയും ചെയ്തു.