കടലൂര്‍: അവിഹിത ബന്ധം ചോദ്യം ചെയ്തതിന് അമ്മായി അച്ഛനെ മരുമകളും കാമുകനും ചേര്‍ന്ന് നടുറോഡിലിട്ട് തീ കൊളുത്തി കൊന്നു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയുണ്ടായ സംഭവത്തില്‍ ഗുരുതര പൊള്ളലുമായി ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് 64കാരന്‍ മരണപ്പെട്ടത്.

മരുമകളുടെ അവിഹിത ബന്ധം കണ്ടെത്തിയ രാജേന്ദ്രന്‍ ഇത് ചോദ്യം ചെയ്തു. ഇതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാജേന്ദ്രനെ നടുറോഡിലിട്ട് മരുമകളും കാമുകനും ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴുത്തിലും ശരീരത്തിന് പുറകിലും അരയിലുമായി 70 ശതമാനത്തിലേറെ പൊള്ളലേറ്റ 64കാരന്‍ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

കടലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് മരണം. രാജേന്ദ്രന്റെ മരുമകളായ ബി ജയപ്രിയയുടെ കാമുകന്‍ ഡി മണികണ്ഠന്‍ ആണ് കേസിലെ പ്രധാന പ്രതി. 39കാരനായ മണികണ്ഠനും 28കാരിയായ മകന്റെ ഭാര്യയും തമ്മിലുള്ള ബന്ധം രാജേന്ദ്രന്‍ കണ്ടെത്തിയിരുന്നു. ഇവരുടെ ബന്ധത്തെ രാജേന്ദ്രന്‍ ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബ വഴക്കിന് കാരണമായിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായത്.