മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലെ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ അജ്ഞാതര്‍ മോഷ്ടിച്ചു. പ്രതിമയുടെ കാല്‍ഭാഗം മുറിച്ചാണ് മോഷണം. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തി. മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയാണ് അജ്ഞാതര്‍ മുറിച്ചെടുത്ത് കടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോവില്ലിലെ കിങ്സ്ലി ക്ലോസിലെ ചാരിറ്റി പരിസരത്ത് നിന്ന് മൂന്ന് അജ്ഞാതരാണ് പ്രതിമ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്‍) സമ്മാനമായിരുന്നു ഈ പ്രതിമ. തിങ്കളാഴ്ച പുലര്‍ച്ചെ ഏകദേശം 12.50 ഓടെയാണ് മോഷണം നടന്നതെന്ന് ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആംഗിള്‍ ഗ്രൈന്‍ഡര്‍ ഉപയോഗിച്ചാണ് 426 കിലോഗ്രാം ഭാരമുള്ള പ്രതിമ അജ്ഞാതരായ മോഷ്ടാക്കള്‍ മുറിച്ചെടുത്തത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടേകളില്‍ പ്രതിമയുടെ കണങ്കാലില്‍ ഒന്ന് മുറിഞ്ഞ നിലയിലാണ്. മുഖംമൂടി ധരിച്ച മൂന്നുപേരാണ് മോഷണം നടത്തിയത് എന്ന് കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

വിക്ടോറിയ പോലീസ് നോക്‌സ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിച്ചുവരികയാണ്. വെങ്കല പ്രതിമ വില്‍ക്കാന്‍ ശ്രമിക്കുന്നവരെ കണ്ടാല്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സ്‌ക്രാപ്പ് മെറ്റല്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ പ്രതിമയുടെ കണങ്കാലില്‍ മുറിഞ്ഞ നിലയിലും കാലുകള്‍ മാത്രം പിന്നിലായ നിലയിലും ഉള്ളതായി കാണിച്ചു.

ഇന്ത്യന്‍ അധികൃതര്‍ ഓസ്‌ട്രേലിയന്‍ അധികാരികളുമായി ഔദ്യോഗികമായി ബന്ധപ്പെടുകയും പ്രതിമ വീണ്ടെടുക്കാനും ഉത്തരവാദിത്തപ്പെട്ടവരെ തിരിച്ചറിയാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിമ നശിപ്പിച്ച സംഭവത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) സമ്മാനിച്ച ഈ പ്രതിമ 2021 നവംബര്‍ 12-ന് മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് അനാച്ഛാദനം ചെയ്തത്. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ അജ്ഞാതരായ വ്യക്തികള്‍ ഇത് ആദ്യമായി നശിപ്പിച്ചു. ഓസ്ട്രേലിയയില്‍ ഇന്ത്യാ വിരുദ്ധ വികാരം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതിമ മോഷണം പോയത്. 2025 ജൂലൈയില്‍ മെല്‍ബണിന്റെ കിഴക്കന്‍ പ്രാന്തപ്രദേശമായ ബൊറോണിയയിലുള്ള ശ്രീ സ്വാമിനാരായണ ക്ഷേത്രം വംശീയ ചുവരെഴുത്തുകളാല്‍ വികലമാക്കിയിരുന്നു.