ഷില്ലോങ്: മേഘാലയിലെ ഖനി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഇന്നലെ വൈകീട്ട് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുക ആയിരുന്നു. ഖനിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കൂടുതല്‍പേര്‍ക്കായി എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ തെരച്ചില്‍ തുടരുകയാണ്. അപകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഖനനത്തിനുപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഈസ്റ്റ് ജയന്തിയാ ഹില്‍സില്‍ മയന്‍സങ്ത്-താങ്‌സ്‌കോ മേഖലയില്‍ പ്രവര്‍ത്തിച്ച ഖനിയില്‍ അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ ഖനിയിലുണ്ടായിരുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നതില്‍ വ്യക്തതയില്ല. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 12 മൃതദേഹങ്ങള്‍ നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.