വിജയപുര: കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ സ്വകാര്യ പരിശീലന വിമാനം കൃഷിയിടത്തിലേക്ക് തകര്‍ന്നു വീണു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റും ട്രെയിനിയും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിജയപുര ജില്ലയിലെ ബബലേശ്വര്‍ താലൂക്കിലുള്ള മംഗളൂരു ഗ്രാമത്തിലെ വിജനമായ കൃഷിയിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും പുറത്തേക്ക് ചാടിയതായാണ് (Eject) പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലത്തുപതിച്ച വിമാനം മൂന്ന് കഷ്ണങ്ങളായി തകര്‍ന്നു.

രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന പ്രൈവറ്റ് മിനി വിമാനമാണ് തകര്‍ന്നുവീണത്. കലബുറഗിയില്‍ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു ഈ പരിശീലന വിമാനം. പൈലറ്റിനും കൂടെയുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും അപകടനില തരണം ചെയ്തതായാണ് വിവരം. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് അധികൃതര്‍ അന്വേഷിച്ചു വരികയാണ്. സ്ഥലത്ത് പോലീസും റവന്യൂ ഉദ്യോഗസ്ഥരും എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

വിജയപുര ജില്ലയിലെ ബാബലേശ്വര്‍ താലൂക്കിലുള്ള മംഗളൂരു ഗ്രാമത്തിലെ ഒരു പാടത്തേക്കാണ് രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനം തകര്‍ന്നു വീണത്. നിലത്തു പതിച്ച ആഘാതത്തില്‍ വിമാനം മൂന്ന് കഷ്ണങ്ങളായി തകര്‍ന്നു. റെഡ് ബേര്‍ഡ് ഫ്ളൈയിങ് ട്രെയ്നിങ് അക്കാഡമിയുടെ വിമാനമാണ് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.