ധര്‍: നൂറു രൂപയുടെ ഗോതമ്പ് മോഷ്ടിച്ച കേസിലെ പ്രതി 45 വര്‍ഷത്തിന് ശേഷം അറസ്റ്റിലായി. മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലാണ് സംഭവം. 1980 ല്‍ ബല്‍ക്കാദ് ഗ്രാമത്തിലെ ബല്‍സമുന്ദ് കക്കദ് എന്ന സ്ഥലത്ത് വെച്ച് നടന്ന മോഷണക്കേസിലെ പ്രതിയാണ് 45 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലാകുന്നത്. നൂറു രൂപ വിലവരുന്ന ഒരു ക്വിന്റലോളം ഗോതമ്പ് ഇയാള്‍ മോഷ്ടിച്ച് കടത്തുക ആയിരുന്നു.

ഇപ്പോള്‍ പിടിയിലായ സലീമടക്കം ഏഴ് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. പാടത്ത് സൂക്ഷിച്ചിരുന്ന ഗോതമ്പാണ് സലീമടക്കമുള്ള പ്രതികള്‍ മോഷ്ടിച്ചത്. അന്ന് സലിമിന് 20 വയസായിരുന്നു പ്രായം. സലിമും ബന്ധുക്കളുമായിരുന്നു കേസിലെ പ്രതികള്‍. മോഷണത്തിന് പിന്നാലെ സലീമും സംഘനും നാടുവിട്ടു. ശേഷം ധര്‍ ജില്ലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ ഒരു ചെറിയ കടയായിരുന്നു ഇവരുടെ ഉപജീവനമാര്‍ഗം.

മോഷണം നടക്കുന്ന സമയത്ത് ഒരു ക്വിന്റല്‍ ഗോതമ്പിന് 115 രൂപയായിരുന്നു വില. എന്നാല്‍ ലോങ് പെന്റിങ് കേസുകളില്‍ അന്വേഷിച്ച് തീര്‍പ്പുണ്ടാക്കാന്‍ പൊലീസ് തീരുമാനിച്ചതാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് എത്തിയത്. അന്ന് സലിമിന്റെ സംഘാംഗമായ ഒരാളില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരമാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് നയിച്ചതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ശ്വേത ശുക്ല വ്യക്തമാക്കി. ഐപിസി 379 പ്രകാരം മോഷണ കുറ്റം ചുമത്തിയാണ് സലീമിനെ അറസ്റ്റ് ചെയ്തത്.