മധേപുര: ബിഹാറിലെ മധേപുര ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എഴുപതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. ഉച്ചഭക്ഷണത്തില്‍ പല്ലിവീണിരുന്നു എന്നും കുട്ടികളുടെ ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണം അതാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

മധേപുര സദര്‍ ബ്ലോക്കിലെ കരു ടോളയിലുള്ള അപ്‌ഗ്രേഡഡ് മിഡില്‍ സ്‌കൂളില്‍ ശനിയാഴ്ചയാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ സമീപത്തെ മധേപുര സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിക്ക കുട്ടികളും അപകടനില തരണം ചെയ്തെങ്കിലും ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.