മംഗളൂരു: എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മൂന്ന് യുവാക്കള്‍ക്ക് വധശിക്ഷ. യുവാക്കള്‍ക്ക് വധശിക്ഷ നല്‍കാനുള്ള കീഴ്‌ക്കോടതിവിധി ശരിവെച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവാകുക ആയിരുന്നു. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ശിക്ഷ ഇളവ് നല്‍കിയാല്‍ അത് സമൂഹത്തന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.

എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ കൊന്ന കേസില്‍ മധ്യപ്രദേശുകാരായ ജയ്ബാന്‍, മുകേഷ് സിങ്, ഝാര്‍ഖണ്ഡുകാരനായ മനീഷ് തിര്‍ക്കി എന്നിവരെയാണ് മരണംവരെ തൂക്കിലേറ്റാന്‍ വിധിച്ചത്. 2021 നവംബര്‍ 21-ന് വാമഞ്ചൂര്‍ ഓട്ടുകമ്പനിക്കടുത്താണ് എട്ടു വയസുകാരി അതിക്രൂരമായ ബലാത്സംഗത്തിനിരയായതും കൊല്ലപ്പെട്ടതും. ഇവിടെ ജോലിക്കാരായ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുകയായിരുന്ന കുട്ടിയെ, കളിസ്ഥലത്തുനിന്ന് പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രതികളിലൊരാളായ മനീഷ് തിര്‍ക്കി തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് മറ്റു രണ്ടു പ്രതികളും മുറിയിലെത്തി പീഡിപ്പിച്ചതോടെ കുട്ടി മരിച്ചു. മൃതദേഹം തൊട്ടടുത്ത ഓവുചാലില്‍ കൊണ്ടിട്ടു. അമ്മയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളും പിടിയിലായത്. ഫൊറന്‍സിക് പരിശോധനാഫലവും സി.സി.ടി.വി. ദൃശ്യങ്ങളും നിര്‍ണായക തെളിവായി.