ഹൈദരാബാദ്: ബഹ്റൈനില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഗള്‍ഫ് എയര്‍ വിമാനത്തിന് ബോംബ് ഭീഷണി. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിന് ലഭിച്ച ഇമെയില്‍ സന്ദേശത്തിലാണ് വിമാനത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി ഉയര്‍ന്നത്. ബുധനാഴ്ച വൈകി ലഭിച്ച ഈ സന്ദേശത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

'ഹോളി ജിഹാദ്' ( എന്ന പേരില്‍ ലഭിച്ച ഇമെയിലില്‍, വിമാനം ഹൈദരാബാദില്‍ ഇറങ്ങുന്ന സമയത്ത് സ്ഫോടനം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. തമിഴ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള ഇമെയിലില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അധികൃതര്‍ക്ക് ഈ സന്ദേശം ലഭിച്ചതായാണ് വിവരം.

ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് സി.ഐ.എസ്.എഫ് , ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെ ചെക്ക്-ഇന്‍, അറൈവല്‍ ഏരിയകളില്‍ വ്യാപകമായ പരിശോധന നടത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹൈദരാബാദ് വിമാനത്താവളം കേന്ദ്രീകരിച്ച് നിരവധി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത് അധികൃതരെ വലിയ രീതിയില്‍ വലയ്ക്കുന്നുണ്ട്. നവംബറിലും സമാനമായ രീതിയില്‍ ഗള്‍ഫ് എയര്‍ വിമാനത്തിന് ഭീഷണി ലഭിക്കുകയും വിമാനം മുംബൈയിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു. നിലവിലെ ഇമെയിലിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.