ഛണ്ഡീഗഢ്: അവിഹിത ബന്ധത്തിന് തടസമാകുന്നുവെന്ന് കണ്ട് കുരുന്നുമക്കളെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. പഞ്ചാബിലെ ബതിന്‍ഡയിലാണ് സംഭവം. ജാസി കൗര്‍ എന്ന യുവതിയാണ് പിടിയിലായത്. എട്ട് വയസുകാരിയായ മകളെയും ആറ് വയസുകാരനായ മകനേയുമാണ് യുവതി ക്രൂരമായി കൊലപ്പെടുത്തിയത്. മൂത്ത കുട്ടി മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ മരണം.

15 ദിവസം മുമ്പാണ് എട്ടു വയസുകാരി സുക്പ്രീത് കൗറിനെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആറ് വയസുകാരനായ ഫതേവീറും മരിക്കുകയായിരുന്നു. ഇതോടെ സംശയവും ദുരൂഹതയും തോന്നിയ ഗ്രാമവാസികള്‍ ഫൂല്‍ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ അറിയിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

പിന്നാലെ അമ്മയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. 'ആദ്യം എട്ട് വയസുകാരിയായ മകള്‍ മരിച്ചു. കഴിഞ്ഞദിവസം ആറ് വയസുകാരനായ മകനും. ജാസി കൗര്‍ ആണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയത്. ഗൂഢാലോചന നടത്തിയ ശേഷമായിരുന്നു ഇരു കൊലപാതകങ്ങളും. ജാസി കൗര്‍ കുറ്റം സമ്മതിച്ചു. രണ്ട് കുട്ടികളെയും എലിവിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്'- പൊലീസ് ഉദ്യോഗസ്ഥന്‍ മനോജ് കുമാര്‍ പറഞ്ഞു.

സഹോദരി മോട്ടോ കൗര്‍, ലഖി സിങ് എന്ന മറ്റൊരാള്‍ എന്നിവരുമായി ചേര്‍ന്നാണ് ജാസി ഗൂഢാലോചന നടത്തിയതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. സംഭവത്തില്‍ ജാസിയും അവരുടെ സഹോദരി മോട്ടോ കൗറും അറസ്റ്റിലായിട്ടുണ്ട്. മൂന്നാമനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.