ഹൈദറാബാദ്: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് മായം കലര്‍ന്ന് പാല് കുടിച്ചു നാലു പേര്‍ മരിച്ച സംഭവത്തില്‍ ഒരു പ്രതി അറസ്റ്റില്‍. നഗരത്തിലെ അനധികൃത വില്‍പ്പനക്കാരന്‍ വിതരണം ചെയ്ത പാല്‍ കുടിച്ചവരില്‍ നാലു പേരാണ് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി മരിച്ചത്.

വിഷം കലര്‍ന്ന പാല്‍ വൃക്ക തകരാറിലാകാന്‍ കാരണമായെന്നും ഇത് മൂത്രാശയ തടസത്തിനും മരണത്തിനും കാരണമായെന്നും പ്രാഥമിക അന്വേഷണത്തില്‍ സൂചിപ്പിക്കുന്നു.

ഒരേ വിതരണക്കാരനില്‍നിന്നാണ് നാല് പേരും പാല്‍ വാങ്ങിയത്. വീടുകളില്‍ വിതരണം ചെയ്യുന്നതിന് മുമ്പ് 40ഓളം ക്ഷീരകര്‍ഷകരില്‍ നിന്നും പാല്‍ ശേഖരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പാലിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു.

മായം കലര്‍ന്ന പാല് കുടിച്ച് ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി.