ശ്രീനഗര്‍: ഇന്ന് പുലര്‍ച്ചെ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് പ്രവേശിച്ച പാക്കിസ്ഥാന്‍ ഡ്രോണിനു നേരെ കരസേന വെടിയുതിര്‍ത്തു. ഡിഗ്വാര്‍ മേഖലയില്‍ അല്‍പ്പനേരം വട്ടമിട്ടു പറന്ന ഡ്രോണ്‍ പിന്നീട് പാക് അധീന കശ്മീരിലേക്ക് തന്നെ മടങ്ങിപ്പോയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുന്നത്.

ഞായറാഴ്ച രാവിലെ 6.10 ഓടെയാണ് ഡ്രോണ്‍ ഫോര്‍വേഡ് പോസ്റ്റിലെ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഒരു ഡസനിലധികം റൗണ്ട് വെടിയുതിര്‍ത്തെങ്കിലും ഡ്രോണ്‍ രക്ഷപ്പെട്ട് അതിര്‍ത്തി കടന്നു. ഡ്രോണ്‍ വഴി ആയുധങ്ങളോ ലഹരിമരുന്നോ താഴേക്ക് ഇട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൈന്യം പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.