ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ രാജ്യത്തെ പാചകവാതക വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തില്‍ ഇറാനില്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം സ്തംഭിപ്പിച്ചതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ നീക്കത്തില്‍ 80 ശതമാനത്തോളം ഇടിവുണ്ടായതോടെ ഇന്ത്യയുള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ കടുത്ത ഇന്ധനക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നീങ്ങുകയാണ്.

മാര്‍ച്ച് ഒന്നിന് ഹോര്‍മുസ് കടലിടുക്കിലൂടെ വെറും മൂന്ന് ടാങ്കറുകള്‍ മാത്രമാണ് കടന്നുപോയതെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിദിനം ശരാശരി 2 കോടി ബാരല്‍ എണ്ണ കടന്നുപോകേണ്ട ഈ പാതയുടെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് ടാങ്കറുകള്‍ കെട്ടിക്കിടക്കുകയാണ്. സൗദി അറേബ്യയിലെ പ്രധാന എല്‍പിജി പ്ലാന്റായ 'ജുവൈമ'യില്‍ ഫെബ്രുവരി അവസാനം അറ്റകുറ്റപ്പണികള്‍ക്കായി പ്രവര്‍ത്തനം നിര്‍ത്തിയത് ഇന്ത്യയിലേക്കുള്ള എല്‍പിജി വരവിനെ 15 ശതമാനത്തോളം കുറച്ചിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ യുദ്ധം പ്രതിസന്ധി ഇരട്ടിയാക്കി.

രാജ്യത്ത് 74 ദിവസത്തെ എണ്ണശേഖരമുണ്ടെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍ വ്യക്തമാക്കിയെങ്കിലും, എല്‍പിജിയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യയ്ക്കാവശ്യമായ എല്‍പിജിയുടെ 80-85 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. നിലവിലെ പാചകവാതക സ്റ്റോക്ക് രണ്ടാഴ്ചത്തേക്ക് പോലും തികയില്ലെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ കയറ്റുമതി നിയന്ത്രിക്കാനും ആഭ്യന്തര വിപണിയില്‍ എല്‍പിജി സിലിണ്ടറുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

പശ്ചിമേഷ്യന്‍ പ്രതിസന്ധി നീണ്ടുനിന്നാല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടക്കുമെന്ന് ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രവചിക്കുന്നു. നിലവില്‍ വില 80 ഡോളറിന് മുകളിലെത്തിക്കഴിഞ്ഞു. ഇറക്കുമതി ചെലവ് കൂടുന്നത് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനും അതാതു സംസ്ഥാനങ്ങളില്‍ ചരക്ക് നീക്കക്കൂലി ഉയരുന്നതിലൂടെ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. റഷ്യയില്‍ നിന്ന് കൂടുതല്‍ എല്‍പിജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം ശ്രമം തുടങ്ങിയെങ്കിലും ഇതിന് ആഴ്ചകളോളം സമയമെടുക്കുമെന്നത് സാധാരണക്കാരന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.