ബെംഗളൂരു: റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി ഇരുമ്പുവടി കൊണ്ട് അടിച്ചു കൊന്നു. ബെള്ളാരിയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരുക്കേറ്റു. ഗുരുകുല്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ ഹോസ്റ്റലിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്.

ആന്ധ്ര സ്വദേശി ഹേമന്ത് ആണു മരിച്ചത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ഥികളെ സഹപാഠി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആക്രമണം നടത്തിയ വിദ്യാര്‍ത്ഥി സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. പരുക്കേറ്റവരെ ബെള്ളാരി മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് സെന്ററില്‍ (ബിഎംസിആര്‍സി) പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. നിസ്സാര വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. അതേസമയം, ഹേമന്തിനെ കത്തി കൊണ്ടാണ് വിദ്യാര്‍ഥി ആക്രമിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.