ചെന്നൈ: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മുറിയില്‍ നിന്നും വിദ്യാര്‍ത്ഥിനിക്കൊപ്പമാണ് ഇദ്ദേഹത്തെ ഊട്ടി വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍വകലാശാലാ അധികൃതരുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് മാര്‍ക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനിയെ സമീപിച്ചത്.

തുടര്‍ന്ന് സ്വകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശ് ആണ് പീഡന കേസില്‍ അറസ്റ്റിലായത്. ഹോട്ടല്‍ മുറിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.

പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആരും കൂടെ താമസമില്ലെന്ന് പൊലീസ് പറഞ്ഞു. സമാനമായ രീതിയില്‍ ഇയാള്‍ മറ്റ് വിദ്യാര്‍ഥിനികളെയും കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.