വിശാഖപട്ടണം: നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ കുരുങ്ങിയ പരിക്കേറ്റ ഡ്രൈവറെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ തയ്യാറാകാതെ, മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ശീതളപാനീയ കുപ്പികള്‍ കൈക്കലാക്കി നാട്ടുകാര്‍. ഒടുവില്‍ പോലീസ് എത്തിയാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയത്. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് സംഭവം. മറിഞ്ഞ ലോറിയില്‍നിന്ന് നാട്ടുകാര്‍ ശീതളപാനീയ കുപ്പികള്‍ അടിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നെല്ലൂര്‍ ജില്ലയില്‍ ദേശീയ പാതയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. റോഡരികില്‍ മറിഞ്ഞുകിടക്കുന്ന ലോറിക്ക് ചുറ്റും ചിതറിക്കിടക്കുന്ന ശീതളപാനീയ കുപ്പികള്‍ ശേഖരിക്കാന്‍ ആളുകള്‍ തിക്കിത്തിരക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കിട്ടാവുന്നത്ര കുപ്പികള്‍ സ്വന്തമാക്കാനായിരുന്നു അവിടെ തടിച്ചുകൂടിയവരുടെ ശ്രമം. വാഹനത്തിന് അടുത്തേക്ക് ഓടിയെത്തുന്ന ആളുകള്‍ കുപ്പികളുമായി സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്.

മനുഷ്യത്വമില്ലാത്ത ഈ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ദാരിദ്ര്യമല്ല, മറിച്ച് മനുഷ്യന്റെ തെറ്റായ മനോഭാവമാണ് ഇതിന് പിന്നിലെന്ന് പലരും അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഈ ആള്‍ക്കൂട്ടം ഇത്തരത്തില്‍ പെരുമാറുന്നതെന്നും നിസാര പൈസയ്ക്ക് വേണ്ടി എന്തിനാണ് ഇത്രയും ക്രൂരത കാട്ടുന്നതെന്നും മറ്റൊരാള്‍ ചോദിക്കുന്നു.