മുംബൈ: നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധയേറ്റ് ഒന്‍പത് വയസുകാരി മരിച്ചു.മുംബൈയിലാണ് സംഭവം. കാശിഷ് സഹാനിയാണ് മരിച്ചത്. അഞ്ചുമാസം മുമ്പാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കാശിഷ് സഹാനി പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ തുടങ്ങിയയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. മരണകാരണം റാബിസ് അണുബാധയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ആറ് മാസം മുമ്പ് കാശിഷ് തന്റെ മുത്തച്ഛനോടൊപ്പം നടക്കുമ്പോഴാണ് നായ ആക്രമിച്ച സംഭവം ഉണ്ടായത്. ഒരു തെരുവ് നായ കാശിഷ്ന്റെ കൈയില്‍ മാന്തി, മുറിവുണ്ടാക്കിയിരുന്നു. അടുത്ത ദിവസം വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും, കുട്ടി ഇഞ്ചക്ഷനെയും സൂചികളെയും ഭയപ്പെട്ടതിനാല്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ശരീരത്തിലെ മുറിവ് വേഗത്തില്‍ ഭേദമായപ്പോള്‍ പിന്നെ കുട്ടിയുടെ രക്ഷ കര്‍ത്താക്കളും അത് അവഗണിക്കുകയായിരുന്നു . അടുത്തിടെ, കാശിഷിന്റെ ആരോഗ്യം പെട്ടെന്ന് വഷളായപ്പോള്‍ കുട്ടിയുടെ നില ഗുരുതരമാണെന്ന് കണ്ട കുടുംബം ഉടന്‍ തന്നെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും മരിക്കുകയായിരുന്നു.