പട്‌ന: ബീഹാറിലെ വിഷ മദ്യ ദുരന്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച മുതലാണ് ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. 25കാരനായ ഒരാള്‍ ആണ് ആദ്യം മരിച്ചത്. എന്നാല്‍ മരണ വിവരം ഗ്രാമവാസികള്‍ പുറത്തുവിട്ടില്ല. പൊലീസിനെ അറിയിക്കാതെ യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഒമ്പത് പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ചമ്പാരന്‍ ജില്ലയിലെ ആറ് പേര്‍ക്ക് വിഷമദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായാണ് വിവരം.