ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ നിര്‍ണ്ണായക വകുപ്പുകള്‍ കൈകാര്യം ചെയ്ത അവര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതാ നേതാക്കളില്‍ ഒരാളായിരുന്നു.

മലയാളി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഏറെ സുപരിചിതയായിരുന്നു മൊഹ്‌സിന കിദ്വായി. 2004-ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും തിരഞ്ഞെടുപ്പ് വേളയിലും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടി പുനഃസംഘടനയിലും നയരൂപീകരണത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച അവര്‍ കേരള രാഷ്ട്രീയത്തിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്ത നേതാവായിരുന്നു.

1932-ല്‍ ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ജനിച്ച മൊഹ്‌സിന 1950-ലാണ് കോണ്‍ഗ്രസില്‍ അംഗമായത്. മൂന്ന് തവണ ലോക്‌സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1978-ലെ മീററ്റ് ഉപതിരഞ്ഞെടുപ്പിലെ വിജയം ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ തിരിച്ചുവരവിന് വലിയ കരുത്ത് പകര്‍ന്നിരുന്നു. കേന്ദ്ര കാബിനറ്റ് മന്ത്രി എന്ന നിലയില്‍ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചു. ഉത്തര്‍പ്രദേശില്‍ പി.സി.സി അധ്യക്ഷയായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ അവര്‍ ഉത്തര്‍പ്രദേശിലെ മുസ്ലീം കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തിന് വഴികാട്ടിയായിരുന്നു. 2016-ല്‍ രാജ്യസഭാ കാലാവധി പൂര്‍ത്തിയായതോടെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് അവര്‍ വിരമിച്ചത്. മൊഹ്‌സിന കിദ്വായിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട് നടക്കും.