നോയിഡ: ഡേറ്റിംഗ് ആപ്പുവഴി പുതിയ പുതിയ സൗഹൃദം തേടുന്നവര്‍ നിരവധിയാണ്. മനസു തുറന്ന് സംസാരിക്കാനും കൂട്ടുകൂടാനുമാണ് പലരും ഈ ആപ്പ് ഉപയോഗിക്കുന്നതെങ്കില്‍ ക്രിമിനലുകളും ഇത്തരം ആപ്പുകളില്‍ വിലസുന്നു. അത്തരം ഒരു സംഭവമാണ് നോയിഡയില്‍ അരങ്ങേറിയത്. ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച് യുവാവിന്റെ സ്വര്‍ണവും പണവും കവര്‍ന്ന യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ നോയിഡിലാണ് സംഭവം. സൗഹൃദം തേടി ഡേറ്റിംഗ് ആപ്പിലെത്തിയ ഗാസിയാബാദ് സ്വദേശിയായ യുവാവാണ് ചതിക്കപ്പെട്ടത്. ആപ്പിലൂടെ സൗഹൃദത്തിന് മുന്‍കൈ എടുത്തെത്തിയ യുവതിയുമായി യുവാവ് പെട്ടെന്ന് അടുപ്പത്തിലായി. വിശ്വാസം ആര്‍ജിച്ചതിന് പിന്നാലെ നേരിട്ട് കാണണമെന്ന് യുവതി ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന്‍ സമീപത്തെ ഒരു ഹോട്ടല്‍ ഇരുവരും കൂടിക്കാഴ്ചയ്ക്കായി തെരഞ്ഞെടുത്തു. അന്ന് രാത്രി ഇരുവരും ഒരുമിച്ച് കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഉണര്‍ന്ന യുവാവ് യുവതിയെ മുറിയില്‍ കാണാതെ പരിഭ്രാന്തനായി. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീടാണ് താന്‍ ധരിച്ചിരുന്ന സ്വണമാലയും പഴ്‌സിലെ പണവും എടുത്താണ് യുവതി പോയതെന്ന് തിരിച്ചറിഞ്ഞത്.

ചതിക്കപ്പെട്ടെന്ന് മനസ്സിലായ യുവാവ് പൊലീസില്‍ പരാതി നല്‍കി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിവരങ്ങളും ശേഖരിച്ച നടത്തിയ പരിശോധനയില്‍ യുവതിയെ കണ്ടെത്തി. സ്വര്‍ണമാലയടക്കം മോഷ്ടിച്ച വസ്തുക്കളും പിടിച്ചെടുത്തു. പിന്നാലെ യുവതിയേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരുവരും നേരത്തെ സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് യുപി പൊലീസ്.