ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ രോഗശാന്തി ശുശ്രൂഷയുടെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് രണ്ട് പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍ പിടിയിലായി. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗദള്‍ പ്രവര്‍ത്തകനായ ബ്രിജേഷ് ബൈരാഗി നല്‍കിയ പരാതിയിലാണ് നടപടി.

ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് ആളുകളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് പാസ്റ്റര്‍മാര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു. കൂടാതെ, പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് വലിയ അളവില്‍ മാംസാഹാരം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും എഫ്ഐആറില്‍ (FIR) സൂചിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.