ബെംഗളൂരു: ഫിറ്റ്‌നസ് ട്രെയിനര്‍ വീടിനുള്ളില്‍ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആരോപണവുമായി കുടുംബം. 28 വയസുകാരനായ ജിം ട്രെയിനര്‍ ദിലീപിന്റെ മരണത്തിന് പിന്നില്‍ ജിമ്മിലെത്തിയിരുന്ന വിവാഹിതയായ ഒരു സ്ത്രീയുടെ ഭീഷണിയാണെന്നണ് കുടുംബം ആരോപിക്കുന്നത്. ഈ സ്ത്രീയുമായി അടുപ്പത്തിലായിരുന്ന ദിലീപിനെ ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് ബെംഗളൂരുവിലെ വീട്ടിനുള്ളില്‍ ദിലീപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു യുവതി ദിലീപിന്റെ സഹോദരിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ അയച്ച സന്ദേശത്തിലൂടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി മുറി തുറന്നപ്പോള്‍ ദിലീപിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജിമ്മിലെത്തിയിരുന്ന 42കാരിയാണ് ദിലീപിന്റെ മരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്.

ജിമ്മില്‍ വെച്ചാണ് ഈ സ്ത്രീയുമായി ദിലീപ് പരിചയപ്പെട്ടതെന്ന് കുടുംബം പറയുന്നു. ഈ സൗഹൃദം പിന്നീട് അടുത്ത ബന്ധത്തിലേക്ക് വഴിമാറി. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് യുവതി ദിലീപിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായും ബന്ധുക്കള്‍ ആരോപിച്ചു. മുന്‍പ് ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായപ്പോള്‍ പൊലീസ് ഇടപെടുകയും യുവതിയുടെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇതിനു ശേഷവും യുവതിയുടെ മാനസിക പീഡനം തുടര്‍ന്നതായാണ് കുടുംബം ആരോപിക്കുന്നത്.

സംഭവ സ്ഥലത്തെത്തിയ പൊലീസും ഫോറന്‍സിക് സംഘവും മുറിയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. നിരന്തരമായ മാനസിക പീഡനമാണ് ദിലീപിന്റെ മരണത്തിന് കാരണമായതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.