കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി മമത ബാനര്‍ജിക്കുമെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. കഴിഞ്ഞ 15 വര്‍ഷമായി ബംഗാളിലെ ജനങ്ങളെ കൊള്ളയടിച്ചവര്‍ ബിജെപി അധികാരത്തില്‍ വരുന്നതോടെ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പിന് ശേഷം അഴിമതിക്കാരെ ഓരോരുത്തരെയായി കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലെ കുടുംബവാഴ്ചയെ ലക്ഷ്യം വെച്ചായിരുന്നു അമിത് ഷായുടെ പ്രസംഗത്തിലെ പ്രധാന ഭാഗം. തന്റെ അനന്തരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയെ അടുത്ത മുഖ്യമന്ത്രിയാക്കുക എന്ന മമത ബാനര്‍ജിയുടെ സ്വപ്നം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്ന് അദ്ദേഹം പരിഹസിച്ചു. മമത സര്‍ക്കാരിനെ പുറത്താക്കുക എന്നത് സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നതിന് തുല്യമാണെന്നും, നുഴഞ്ഞുകയറ്റക്കാര്‍ ബംഗാളിലെ യുവാക്കളുടെ തൊഴിലും പാവപ്പെട്ടവരുടെ റേഷനും തട്ടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മെയ് അഞ്ചിന് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ബംഗാള്‍ വിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ക്രമസമാധാന നിലയെയും മതപരമായ വിവേചനങ്ങളെയും കുറിച്ച് കടുത്ത ആരോപണങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്. മമതയുടെ ഭരണത്തിന് കീഴില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുകയാണെന്നും രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രതിപക്ഷം എതിര്‍ത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളില്‍ ബാബറി മസ്ജിദ് പണിയാന്‍ മമതയുടെ അനുയായികള്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ബിജെപി അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മമതയുടെ 'ഗുണ്ടകള്‍ക്ക്' ഇത്തവണ ജനങ്ങളെ തടയാന്‍ കഴിയില്ലെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

അനധികൃത നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇത്രയും കാലം സ്വീകരിച്ചത്. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഇത്തരക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്ന് നാടുകടത്തുക എന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുക. രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് മോചിപ്പിക്കുക എന്നത് ബിജെപിയുടെ പ്രഖ്യാപിത ദൗത്യമാണെന്നും അമിത് ഷാ വ്യക്തമാക്കി. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.